ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടിക്കുന്നു,സർവകലാശാലകൾക്കെതിരെ നിഴൽ യുദ്ധം നടത്തുന്നു-ഗവർണർക്കെതിരെ സിപിഐ

By Web TeamFirst Published Aug 22, 2022, 7:51 AM IST
Highlights

നിയമ നിർമാണത്തിന് നിയമ സഭ വിളിച്ചപ്പോൾ ഗവർണർ സ്വയം പരിഹാസ്യനായെന്നും ജനയുഗം ആക്ഷേപിക്കുന്നുണ്ട്

തിരുവനന്തപുരം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി ഐ. പാർട്ടി മുഖ പത്രം ആയ ജനയുഗത്തിലാണ് വിമർശനം. സർവകലാശാലകൾക്കെതിരെ ഗവർണർ നിഴൽ യുദ്ധം നടത്തുകയാണെന്ന് സി പി ഐ മുഖ പത്രമായ ജനയുഗം പറയുന്നു. ഇല്ലാത്ത അധികാരം എടുത്തണിച്ച് ഗവർണർ മേനി നടിക്കുന്നു. ഗവർണറുടെ നടപടികൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സി പി ഐ മുഖ പത്രമായ ജനയുഗം പറയുന്നു. നിയമ നിർമാണത്തിന് നിയമ സഭ വിളിച്ചപ്പോൾ ഗവർണർ സ്വയം പരിഹാസ്യനായെന്നും ജനയുഗം ആക്ഷേപിക്കുന്നുണ്ട്

 

 'രാജ്ഭവനെ സംഘപരിവാർ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി'; ഗവർണർക്കെതിരെ എൽഡിഎഫ്

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ്. ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യരുത്. ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. 

ഗവര്‍ണര്‍ പദവിക്ക് ചേരാത്ത വിധം പ്രവർത്തിക്കുന്നു. രാജ്ഭവനെ അദ്ദേഹം സംഘപരിവാര്‍ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി. ഗവര്‍ണര്‍ നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ നടത്തുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കണ്ണൂർ വി സിയ്ക്ക് പിന്തുണ നല്‍കുന്നെന്നും എല്‍ഡിഎഫ് പറഞ്ഞു. ഉന്നതമായ അക്കാദമിക പാരമ്പര്യമുള്ള അധ്യാപകനാണ് വി.സി. ഗവർണർ ആർഎസ്എസ് സേവകനെ പോലെ തരം താഴുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

കേരള ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരായ ക്രിമിനൽ പരാമർശം ദൗർഭാഗ്യകരമാണ്. അദ്ദേഹം ഗവർണർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു. 

ഡൽഹിയിൽ വച്ച് ഗൂഡാലോചന നടത്തിയെന്ന പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഗവർണർ പൗരത്വ ഭേദഗതിയെ ന്യായീകരിച്ചു. എന്നാൽ ചരിത്ര കോൺഗ്രസ് വേദി രാഷ്ട്രീയ വേദിയല്ല. ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർ സംഘപരിവാറിന്‍റെ ശബ്ദമായി. അതാണ് അവിടെ പ്രതിഷേധമുണ്ടാകാൻ കാരണം. ഇങ്ങനെയൊക്കെ കള്ളം പറയാൻ ഈ പദവിയിലിൽ ഇരിക്കുന്ന ആൾക്ക് സാധിക്കുമോ? വൈസ് ചാൻസലർക്കെതിരായ വ്യക്തിഹത്യ പരാമർശം പിൻവലിക്കണം. നാളെ മുതൽ നിയമസഭയിൽ ഗവർണറുടെ നടപടി ചർച്ചയാകും. കെ സുധാകരൻ ചക്കിക്കൊത്ത ചങ്കരനാണ്. കോൺഗ്രസിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല. 

കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദ പട്ടികയിലെ രണ്ടാം റാങ്കുകാരന് ഒന്നാം റാങ്കുകാരിയുടെ അത്ര യോഗ്യതയില്ല. നെറ്റ് പാസായില്ല.ഡിഗ്രിക്ക് എക്കണോമിക്സാണ് പഠിച്ചത്. അയോഗ്യരായ ഒരാളെയും കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചിട്ടില്ല. നിയമനം ക്രമവിരുദ്ധമാണെന്ന് ഗവർണർ പറയുന്നത് അടിസ്ഥാന രഹിതമാണ്. ഗവർണറുടെ പ്രതികരണങ്ങൾ ആരോ എഴുതി കൊടുത്ത് നടത്തുന്നതാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബും രംഗത്തെത്തിയിരുന്നു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍  വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ  പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ഇന്ന് ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി.  ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

click me!