ഡിഐജി ഓഫീസ് മാർച്ച് പാര്‍ട്ടി അറിയാതെ; എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സിപിഐ സംസ്ഥാന നേതൃത്വം

By Web TeamFirst Published Jul 27, 2019, 7:27 AM IST
Highlights

പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയതെന്നും അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിർദ്ദേശത്തോടെയാണ് അനുമതി നൽകിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. 

കൊച്ചി: ഡിഐജി ഓഫീസ് മാർച്ച് ലാത്തിച്ചാർജ് വിവാദത്തിൽ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സംസ്ഥാന നേതൃത്വം. ‍‍ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത് പാർട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നൽകിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും ജില്ലാകമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം, പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയതെന്നും അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിർദ്ദേശത്തോടെയാണ് അനുമതി നൽകിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. 

പൊലീസ് സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയിൽ ഡിഐജി ഓഫീസ് മാർച്ചാക്കി മാറ്റിയെന്നും മാർച്ചിന്‍റെ ഉൽഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. പാർട്ടി തലത്തിൽ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം പാർട്ടിക്കുള്ളിൽ അന്വേഷണവും നടപടികളും ഉണ്ടായേക്കും. 

click me!