സി പി എമ്മിനെ വിമർശിച്ച് സി പി ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ; ‌ശൈലി തന്നെ തിരിച്ചടിയായെന്ന് സി പി ഐ

By Web TeamFirst Published Sep 13, 2021, 10:56 AM IST
Highlights

കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലിനെ സിപിഎം ഒതുക്കാൻ നോക്കി. ബാലഗോപാലിന് ഭൂരിപക്ഷം കുറച്ചത് സിപിഎം നേതാക്കളുടെ ചവിട്ടിപിടുത്തമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സ്ഥാനാർഥി മോഹികളാണെന്നും അവലോകന റിപ്പോർട്ട് പറയുന്നു

തിരുവനന്തപുരം: സി പി എമ്മിനേയും പാർട്ടി പ്രവർത്തനശൈലിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് സി പി ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. കുണ്ടറയിൽ മേഴ്സിക്കുട്ടി അമ്മ തോൽക്കാൻ കാരണം അവരുടെ ശൈലിയാണെന്നാണ് സി പി ഐ റിപ്പോർട്ടിൽ പറയുന്നത്. 
വിഷ്ണുനാഥ് ജനങ്ങളെ സമീപിച്ചത് വിനയത്തോടെയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. 

കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലിനെ സിപിഎം ഒതുക്കാൻ നോക്കി. ബാലഗോപാലിന് ഭൂരിപക്ഷം കുറച്ചത് സിപിഎം നേതാക്കളുടെ ചവിട്ടിപിടുത്തമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സ്ഥാനാർഥി മോഹികളാണെന്നും അവലോകന റിപ്പോർട്ട് പറയുന്നു. യു ഡി എഫ് സ്ഥാനാർഥിയുടെ കുടുംബം ബന്ധം വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫിനെ സഹായിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ട്.

സ്വയം വിമർശനവുമുണ്ട് അവോലകന റിപ്പോർട്ടിൽ. പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ പാർട്ടിക്ക് ജാ​ഗ്രതക്കുറവ് ഉണ്ടായെന്നാണ് കണ്ടെത്തൽ. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന റിപ്പോർട്ട് പറയുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി പി ഐയുടെ അവലോകന റിപ്പോർട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!