
തിരുവനന്തപുരം: ഏക സിവിൽ കോഡിലെ നിലവിലെ ചർച്ചകളിൽ സിപിഐക്ക് അതൃപ്‌തി. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎം നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് ഉയരുന്നത്. നിയമ കമ്മീഷൻ റിപ്പോർട്ട് വരും മുൻപ് ഇത്ര ചർച്ച എന്തിനാണെന്ന് സിപിഐ ചോദിക്കുന്നു. അതേസമയം, ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിൽ സിപിഐയുടെ ഏക സിവിൽ കോഡിലെ നിലപാട് തീരുമാനിക്കും.
ഏക സിവിൽ കോഡിൽ സിപിഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിലാണ് നിലപാട് എടുക്കുക. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സിപിഎം നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലീഗിനെ ക്ഷണിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ സിപിഐക്ക് വിമർശനമുണ്ട്. ഇത്ര പെട്ടെന്ന് വിഷയത്തിൽ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോ എന്നാണ് സംസ്ഥാന നേതാക്കൻമാർ ചോദിക്കുന്നത്.
അതേസമയം, ഏക സിവില്‍ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നുവെന്നും 1985 ല്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന സിപിഎം അതിനായി വാദിച്ചുവെന്നുമുള്ള ആക്ഷേപം തള്ളി കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇഎംഎസിന്‍റെ ലേഖനം സംബന്ധിച്ച് പ്രചരിക്കുന്നത് അബദ്ധ ധാരണകളാണ്. ഏക സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. 85 ലെ നിയമസഭാ പ്രസംഗത്തിൽ സിപിഎം എംഎൽഎമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല. സിപിഎം സിവിൽ കോഡിന് എതിരാണ്. പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഏക സിവിൽ കോഡ് സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് മൃദുഹിന്ദുത്വ നിലപാട് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. അത് മാറ്റിയാൽ ക്ഷണിക്കാം. സിപിഎമ്മിനെ തള്ളിപ്പറയുന്ന സതീശനെയും സുധാകരനെയും എങ്ങനെ ക്ഷണിക്കും? അഞ്ച് വോട്ട് കണ്ടിട്ടല്ല ലീഗിനെ ക്ഷണിച്ചത്. രാജ്യതാത്പര്യം മുൻ നിർത്തിയാണ് അവരെ ക്ഷണിച്ചത്. ലീഗ് സഹകരിച്ച പല അവസരങ്ങളും ഉണ്ട്. നിഷേധാത്മക സമീപനം അവർ എടുത്തിട്ടില്ല. മോദിയെ എതിർക്കുന്നതിനു പകരം കോൺഗ്രസ് സിപിഎമ്മിനെ എതിർക്കുന്നു. ലീഗിന്‍റെ പിന്തുണ ഇല്ലെങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കുമോ? ലീഗ് സഹകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ലീഗ് വിട്ടുപോയാൽ യുഡിഎഫ് ഇല്ല. മുന്നണിയിൽ തുടരണോ എന്നത് ലീഗ് ആലോചിക്കേണ്ട കാര്യമാണ്. യുഡിഎഫ് ഇനിയും ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam