
തൃശ്ശൂർ: തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമിതരം മാറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് പരാതിക്കാരനായ സിപിഐ നേതാവ് മുകുന്ദൻ. കൃഷിവകുപ്പിന്റെയും വില്ലേജ് ഓഫീസറുടെയും റിപ്പോർട്ട് കയ്യിലിരിക്കയാണ് അനധികൃതമായി ആർ ഡി ഒ ഭൂമി തരം മാറ്റി നൽകിയതെന്നും ആർ.ഡി.ഒക്കെതിരെ നടപടി തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലുലു ഗ്രൂപ്പ് ഇനിയും അപേക്ഷ വച്ചാലും നിയമാനുസൃതം അല്ലാതെ വില്ലേജ് ഓഫീസർക്കും കൃഷി ഓഫീസർക്കും റിപ്പോർട്ട് നൽകാനാവില്ല. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. പാർട്ടി നിലപാട് സംരക്ഷിക്കാനാണ് നിയമപോരാട്ടമെന്നും മുകുന്ദജൻ പറഞ്ഞു. എല്ലാ പിന്തുണയും അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചിരുന്നു. നേരത്തെ തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു എന്നും ബിനോയ് വിശ്വം തന്നോട് പറഞ്ഞു. പാർട്ടി പിന്തുണയിൽ അഭിമാനമുണ്ടെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.