
തിരുവനന്തപുരം : ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിയത് മൂലം യുവതിക്ക് ജോലി നഷ്ടപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. ജനയുഗം ഓൺലൈനിൽ എഴുതിയ ലേഖനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നത്.
ഇരയെ വേട്ടയാടി അൽപാൽപ്പമായി കൊന്ന് തിന്നുന്ന ക്രുരമായ വിനോദമാണ് ഉദ്യോഗസ്ഥൻ ചെയ്തത്. സാഡിസ്റ്റിക് പ്ലഷർ അനുഭവിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. അങ്ങനെ ചെയ്താൽ വരും തലമറുക്ക് അനുഗ്രഹമാകുമെന്നും പ്രകാശ്ബാബു ലേഖനത്തിൽ പരാമർശിക്കുന്നു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം രാത്രി 12 മണിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊല്ലം സ്വദേശിയായ നിഷ ബാലകൃഷ്ണന് ജോലി നഷ്ടപ്പെട്ടിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം അർധരാത്രി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്തില്ല. സമയം അവസാനിക്കുന്നത് വരെ ഫയലിൽ ഉദ്യോഗസ്ഥൻ അടയിരുന്നതെന്തിനാണെന്നും പ്രകാശ് ബാബു ചോദിക്കുന്നു.
വെറും നാല് സെക്കന്‍റ് വൈകി; ഉദ്യോഗസ്ഥ വീഴ്ചയില്‍ നിഷയ്ക്ക് നഷ്ടമായത് ജോലിയെന്ന സ്വപ്നം
ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയിൽ കഴിയുകയാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ. ഒഴിവ് വന്നിട്ടും ഉദ്യോഗസ്ഥൻ കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യതിരുന്നതാണ് കാരണം. ഇതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ് നിഷ.
സെക്കന്റുകളുടെ വില മറ്റാരേക്കാളും നന്നായി നിഷക്ക് അറിയാം. കാരണം വെറും നാല് സെക്കന്റ് കൊണ്ട് നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ഈ യുവതിയുടെ ജോലി സ്വപനങ്ങള്‍ തകര്‍ത്തത്. 2015ൽ എറണാകുളം ജില്ലയിലേക്കുള്ള എൽഡി ക്ലര്‍ക്ക് പരീക്ഷയിൽ 696 ആം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് നിഷയുൾപ്പടെയുള്ള റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ റിപ്പോർട്ട് ചെയ്യിച്ചു. 2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിൻറെ കാലാവധി അവസാനിക്കുന്നത്. അതിന് മൂന്ന് ദിവസം മുന്നേ, അതായത്, മാർച്ച് 28 ന്, കൊച്ചി കോർപ്പറേഷനിലുണ്ടായ ഒഴിവും ഇവർ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
29നും 30നും ഓഫീസ് അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം ചെയ്യാൻ സമയം കിട്ടിയത്. പി.എസ്.സി ക്ക് ഇമെയിൽ ലഭിച്ചതാകട്ടെ 12 മണി കഴിഞ്ഞ് നാല് സെക്കന്റ് പിന്നിട്ടപ്പോഴും. ഇതോടെ അര്‍ധരാത്രിയിൽ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ നിഷയുടെ ജോലി സ്വപ്നം തകര്‍ന്നു. പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് ജോലിയും കിട്ടി.
35 വയസ് കഴിഞ്ഞതിനാൽ ഇനി പിഎസ് സി പരീക്ഷ എഴുതാൻ നിഷയ്ക്ക് കഴിയില്ല. നിഷയിപ്പോൾ അര്‍ഹതപ്പെട്ട ജോലി കിട്ടാൻ കോടതി വരാന്തകൾ കയറിയിറങ്ങുകയാണ് . വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസ് സമയം തീരുമെന്നിരിക്കെ രാത്രി പന്ത്രണ്ട് മണിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം നിഷ പല ഉദ്യോഗസ്ഥരോടും കഴിഞ്ഞ നാല് വര്‍ഷമായി ചോദിക്കുകയാണ്. പക്ഷേ ആര്‍ക്കും വ്യക്തമായ മറുപടിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam