
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിലകൊണ്ട ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വഴിതുറക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.
ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങൾ തങ്ങളുടെ ഉപദേഷ്ടാക്കളാക്കാറുള്ളതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ബിജെപി ഭരണകൂടങ്ങൾ കാണിക്കുന്ന അതേ വഴിയിലൂടെയാണോ ഇപ്പോൾ കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.
വിഡി സതീശൻ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ മംഗലാപുരം യാത്രയും അവിടെ വെച്ചുനടന്ന കൂടിക്കാഴ്ചകളും നേരത്തെ തന്നെ പൊതുസമൂഹത്തിൽ വലിയ ചർച്ചയായതാണ്. അതിന് തൊട്ടുപിന്നാലെയാണ് രത്തൻ ഖേൽക്കറെപ്പോലൊരു ഉദ്യോഗസ്ഥനെ ഇത്രയും പ്രധാനപ്പെട്ട പദവിയിൽ നിയമിക്കുന്നത്. ഈ നടപടി പുതിയ സർക്കാരിന്റെ ഭാവി നിലപാടുകളെക്കുറിച്ച് ജനങ്ങളിൽ കടുത്ത സംശയമുണ്ടാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഭരണസിരാകേന്ദ്രത്തിൽ നടന്ന ഐഎഎസ് അഴിച്ചുപണിയും മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി നിയമനവും മുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ ആയുധമായി മാറുമെന്നാണ് ബിനോയ് വിശ്വത്തിന്റെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam