
തിരുവനന്തപുരം: സിപിഎമ്മിനെ കോപ്പിയടിക്കരുതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിലാണ് വിമർശനം ഉയർന്നത്. പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കുന്നുവെന്നും മറ്റ് പാർട്ടികളെ പകർത്താൻ നോക്കരുതെന്നുമായിരുന്നു വിമർശനം ഉയർന്നത്. ഇത് തള്ളി പ്രായപരിധി മാനദണ്ഡം നടപ്പാക്കാൻ പാർട്ടി തീരുമാനിച്ചു.
സിപിഐ സംസ്ഥാന കൗൺസിലിൽ തീരുമാനം അംഗീകരിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ അടക്കമുള്ളവരാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന തലത്തിൽ 75 വയസാണ് പരമാവധി പ്രായം. ജില്ലാ, മണ്ഡലം സെക്രട്ടറിമാർക്ക് 65 വയസായി പ്രായം കുറച്ചു. തെരഞ്ഞെടുക്കപ്പെട്ടവരിൽ 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനും തീരുമാനമുണ്ട്. പാർട്ടി കമ്മിറ്റികളിൽ 40 ശതമാനം സ്ഥാനം 50 വയസിൽ താഴെ പ്രായമുള്ളവർക്കായി മാറ്റിവെക്കും. 15 ശതമാനം സ്ഥാനം വനിതകൾക്കാണ്. ഇത് എല്ലാ കമ്മിറ്റികൾക്കും ബാധകമാണ്.
അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു. പഠനങ്ങളില്ലാതെ പദ്ധതി നടപ്പാക്കുന്നുവെന്നാണ് വിമർശനം ഉയർന്നത്. സാമൂഹികാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും ഇല്ലെന്നും പഠനങ്ങളില്ലാതെ തീരുമാനവുമായി മുന്നോട്ടു പോകുന്നതിൽ ആശങ്കയെന്നും കൗൺസിലിൽ വിമർശനം ഉയർന്നു. മുൻ മന്ത്രി വി എസ് സുനിൽ കുമാറും വിമർശനം ഉന്നയിച്ചു.
പുനരധിവാസവും നഷ്ടപരിഹാരവും പ്രധാനമെന്ന് മറുപടി നൽകിയ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇപ്പോൾ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കലല്ല നടക്കുന്നത്. മുന്നണി തീരുമാന പ്രകാരമാണ് സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam