
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അതേസമയം, പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ പാർട്ടി മന്ത്രിമാർക്ക് ബിനോയ് വിശ്വം നിര്‍ദേശം നൽകിയതായാണ് വിവരം. മന്ത്രിമാരുമാരുമായി സംസ്ഥാന സെക്രട്ടറി വീട്ടിൽ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ യോഗത്തിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാനാണ് ധാരണ. ഇന്നത്തെ അജൻഡയിൽ വിഷയമില്ലെന്നാണ് വിവരം. മുന്നണിയിൽ ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐയ്ക്ക് അമര്‍ഷമുണ്ട്. ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നത്. വിഷയത്തിൽ എൽഡിഎഫ് യോഗംനടത്തുന്നതിലും അനിശ്ചിതത്വമുണ്ട്.