പാർട്ടി സഖാക്കളെ പ്രകോപിപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തുന്നു
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. സിപിഎമ്മിന്റെ സംസ്ഥാന കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും യുഡിഎഫ് തള്ളിപ്പറഞ്ഞില്ല. അക്രമികളെ ന്യായീകരിക്കുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിന്റേത്. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണം ഉണ്ടാകണം. പാർട്ടി സഖാക്കളെ പ്രകോപിപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തുന്നു.
നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തടഞ്ഞ് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ അക്രമം നടത്തുകയാണ് വലത് ശക്തികൾ ചെയ്യുന്നത്. യുഡിഎഫും ബിജെപിയും ഇടത് തീവ്രവാദികളും വർഗീയ ശക്തികളും ഒന്നിച്ച് നിന്ന് ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു.
ഇടത് വിരുദ്ധരായ വ്യക്തികളെയും ഗ്രൂപ്പുകളെയും ഒന്നിച്ച് നിർത്താനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ കൂടെ സഹായത്തോടെ നടക്കുന്നത്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അക്രമി സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.