
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്ത്. മന്ത്രിയുടെ ഭര്‍ത്താവ് ജോർജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിൻ്റെ അലൈൻമെന്‍റിൽ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിക്കുന്നത്. ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്‍റ് മാറിയെന്ന് ആരോപിച്ച് ഓട നിർമ്മാണം പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ചേര്‍ന്ന് തടഞ്ഞു. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരൻ ആരോപിക്കുന്നു. അശാസ്ത്രീയ റോഡ് നിർമ്മാണമെന്ന് ആരോപിച്ച് കൊടുമണ്ണിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
ആക്ഷേപം തള്ളി മന്ത്രിയുടെ ഭർത്താവ് ജോര്‍ജ്ജ് ജോസഫ് രംഗത്ത് വന്നു. കെട്ടിടം നിർമിച്ചത് ഒന്നര വർഷം മുൻപാണെന്നും റോഡിന്‍റെ അലൈൻമെന്‍റ് തീരുമാനിച്ചത് മൂന്നര വർഷം മുൻപാണെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു. അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് നിർമ്മാണം അലൈൻമെന്‍റ് അനുസരിച്ചാണ് നടക്കുന്നതെന്നും ഓവുചാലിൻ്റെ വളവ് അലൈൻമെന്റ് പ്രകാരമെന്നും പൊതുമരാമത്ത് വകുപ്പ് വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam