
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വക്കറിന്‍റെ പേര് നല്‍കുന്നതിനെതിരെ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗോൾവള്‍ക്കറുടെ പേര് നല്കാനുള്ള കേന്ദ്ര മോഡിസർക്കാരിന്‍റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കേരള സമൂഹത്തിൽ ഇതിൻറെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ എസ് എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ എസ് എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ എസ് എസ് മേധാവിയുടെ കീഴിലായിരുന്നു - എംഎ ബേബി ആരോപിക്കുന്നു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആർ എസ് എസ് മേധാവി ആയിരുന്ന മാധവ സദാശിവ്...
Posted by M A Baby on Saturday, 5 December 2020
അതേ സമയം ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. അതേ സമയം സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഗോള്‍വക്കറിന്‍റെ പേര് ആര്‍ജിസിബി രണ്ടാം ക്യാംപസിന് നല്‍കുന്നതിനെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. അതേ സമയം ആര്‍ജിസിബി രണ്ടാം ക്യാംപസിന് നല്‍കേണ്ട പേര് ഡോ.പല്‍പ്പുവിന്‍റെതാണെന്ന് മുന്‍മന്ത്രിയും എംഎല്‍എയും സിപിഐ നേതാവുമായ മുല്ലക്കര രത്നാകരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ പുതിയ ക്യാമ്പസ് ഇനി അറിയപ്പെടുക എന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് ഈ കാര്യം അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam