ദില്ലി: കേരളത്തില്‍ എല്‍ഡിഎഫ് സർക്കാരിനെതിരായ പ്രചാരണങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോയില്‍ നിർദേശം. ആസൂത്രിതമായ നീക്കങ്ങള്‍ സർക്കാരിനെതിരെ ഉണ്ടാകുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങളെ കരിവാരി തേക്കുകയാണ് . പ്രചാരണങ്ങള്‍ക്കെതിരെ പാർട്ടിയില്‍ വിദ്യാഭ്യാസം നല്‍കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നു.അതേസമയം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ അടുത്ത ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ ചർച്ചനടത്തുമെന്ന് പിബി യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു.
അതേസമയം കെ.കെ.രമയ്ക്ക് എതിരെ നിയമസഭയിൽ എംഎം മണി നടത്തിയ പരാമര്‍ശങ്ങൾ പിബിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പിബി അംഗം എംഎ ബേബി യോഗത്തിന് ശേഷം പ്രതികരിച്ചു.
അതേസമയം എൻഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ബി ജെ പി പാർലമെൻ്റി ബോർഡ് യോഗത്തിന് ദില്ലിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, നിതിൻ ഗഡ്കരി, ശിവരാജ് സിഭ് ചൗഹാൻ അടക്കമുള്ള നേതാക്കൾ പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കണ്ണൂര്‍: പിണറായി പാനുണ്ടയിൽ ഹൃദയസ്തംഭനം മൂലം ഒരാൾ മരിച്ചത് കൊലപാതകമാക്കി മാറ്റാനുള്ള ഹീനശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബോധപൂർവ്വവും ആസൂത്രിതവുമായ കലാപ ശ്രമത്തിൻറെ നേർ ചിത്രമാണ് ഇത്. ബാലസംഘം സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച കൊടികൾ ബി ജെ പിക്കാർ മദ്യപിച്ച് വന്ന് പകൽ സമയത്ത് നശിപ്പിക്കുകയായിരുന്നു. വീണ്ടും കെട്ടിയെങ്കിലും വീണ്ടും നശിപ്പിച്ചു. സമ്മേളനം അവസാനിച്ച സമയത്ത് സ്ഥലത്ത് വന്ന് കുട്ടികളെ കയ്യേറ്റം ചെയ്തു. എസ്എഫ്ഐ ബാലസംഘം പ്രവർത്തകർക്ക് മർദ്ദനമേറ്റു എന്നും എം വി ജയരാജന്‍ ആരോപിച്ചു.