പാറമട പ്രവർത്തിക്കുന്നത് സിപിഐഎം നേതാവിന്റെ പേരിലാണെന്ന പ്രചാരണം തെറ്റാണെന്നും സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു.
തൃശൂർ: മുള്ളൂർക്കര വാഴക്കോട്ട് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന കോൺഗ്രസ്–ബിജെപി പ്രചാരം തള്ളി സിപിഐഎം. പാറമട പ്രവർത്തിക്കുന്നത് സിപിഐഎം നേതാവിന്റെ പേരിലാണെന്ന പ്രചാരണം തെറ്റാണെന്നും സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു.
പാറമട സ്‌ഫോടനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതന്വേഷണത്തെയും സിപിഐ എം സ്വാഗതം ചെയ്യുന്നു. സംഭവത്തിൽ കുറ്റക്കാരായി ആരെങ്കിലും ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും എം എം വർഗീസ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
വാഴക്കോട് ക്വാറിയിൽ സ്ഫോടനം; ദുരൂഹതയുണ്ട്, തീവ്രവാദ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി
സ്‌ഫോടനത്തെ സിപിഐ എമ്മിനുനേരെ തിരിച്ചുവിടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കോൺഗ്രസ്–ബിജെപി സംഘം നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണ്. ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ക്വാറിയാണിത്. ഈ ക്വാറിക്ക് ലൈസൻസ് ലഭിക്കാൻ സിപിഐഎം ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തുകയോ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയോ ചെയ്‌തിട്ടില്ല. യാഥാർഥ്യം ഇതായിരിക്കേ ദാരുണമായുണ്ടായ സംഭവം സിപിഐ എമ്മിനുനേരെ തിരിച്ചുവിടാനുള്ള ഗൂഢനീക്കമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്.
തൃശ്ശൂരിൽ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം