ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദര്‍ശനം; ഒരുസമയം 15 പേര്‍ക്ക് പ്രവേശനം

By Web TeamFirst Published Jun 23, 2021, 5:54 PM IST
Highlights

ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് ഒരു സമയം പതിനഞ്ച് പേര്‍ക്ക് മാത്രമാകും പ്രവേശനം. ഓരോ പത്ത് മിനിറ്റിലും ഓരോ നടകള്‍ വഴി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 

ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രവും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഗുരുവായൂരില്‍ ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓണ്‍ ലൈന്‍ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറില്‍  കുറഞ്ഞ സ്ഥലങ്ങളില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്. കര്‍ശനമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!