മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം, ശിവശങ്കറിന്റെ വീഴ്ച വിശദീകരിച്ച് പിണറായി

By Web TeamFirst Published Jul 17, 2020, 2:53 PM IST
Highlights

അതേസമയം വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിശ്വസ്തനുമായിരുന്ന ശിവശങ്കറിനെ പൂർണ്ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനം. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ലെന്നും വിമർശനം ഉയർന്നു. 

വിവാദം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് മറ്റൊരു പ്രധാന വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിന്റെ ഇടപെടലുകൾ നിരീക്ഷിക്കാനായില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ടുയർന്ന വിവാദം ഊതിപ്പെരുപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമർശനം ഉയർന്നു.

അതേസമയം വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിശ്വസ്തനുമായിരുന്ന ശിവശങ്കറിനെ പൂർണ്ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകൾ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി യോഗത്തിൽ മറുപടി പറഞ്ഞത്. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിലെ മറ്റാർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

പ്രസ്താവനകളിൽ മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തം. മുന്നണി നയം പോലും കാര്യമാക്കാതെ എം ശിവശങ്കറിനെ കയറൂരി വിട്ട മുഖ്യമന്ത്രിക്ക് ഒടുവിൽ കിട്ടിയത് കനത്ത തിരിച്ചടിയാണ്. ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച എം വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷമാണ് നിയന്ത്രണം ശിവശങ്കറിലേക്ക് എത്തുന്നത്. പുതിയ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നോ സംസ്ഥാനകമ്മിറ്റിയിൽ നിന്നോ ഉള്ള ഒരാൾക്ക് ഓഫീസ് ചുമതല നൽകാനും സിപിഎം ആലോചിക്കുന്നു.

click me!