വെള്ളാപ്പള്ളിക്കെതിരെ സിപിഎം; പേരെടുത്ത് പറയാതെ വിമർശനം; 'മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടൽ'

Published : Jul 20, 2025, 07:24 PM IST
CPIM, Vellappally Natesan

Synopsis

വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെ വിവാദ പ്രസംഗത്തെ വിമർശിച്ച് സിപിഎം പ്രസ്താവന

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന. മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് പ്രസ്താവനയിൽ പറയുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെയുള്ള പ്രസ്താവനയിൽ എസ്എൻഡിപി യോഗം മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടുന്നത്.

സിപിഎം പ്രസ്താവന ഇങ്ങനെ

കേരളത്തിൻറെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ടപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ നീതീയും, മതനിരപേക്ഷതയും ആ നയത്തിൻറെ അടിസ്ഥാനവുമാണ്.

മതനിരപേക്ഷതാ സംരക്ഷണത്തിൻറെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും, വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് സി.പി.ഐ (എം)നുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കുവാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും, മിഷനുകളുടെ പ്രവർത്തനവും, ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ്. കേരളത്തിൻറെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്.

രാജ്യത്ത് വൻകിട കോർപ്പറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് വർഗ്ഗീയതയെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വർഗ്ഗീയവൽക്കരിക്കുകയെന്നത് കോർപ്പറേറ്റ് താല്പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാതരം വർഗ്ഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിൻറെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിർത്താനാവൂ.

മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിൻറെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം