കുമളിയിൽ പതിനാറു വയസുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടം പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ഇയാളെ പിടികൂടിയത്. കുട്ടിയുടെ അച്ഛൻറെ മുൻ ഡ്രൈവറായിരുന്ന ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇടുക്കി: കുമളിയിൽ പതിനാറു വയസുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻ കുഴിയിൽ വീട്ടിൽ അഭിരാജൻ ആണ് പിടിയിലായത്. പോസ്റ്റുമോർട്ടം പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്ലസ് ടു വിദ്യാർത്ഥിയായ പതിനാറുകാരി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തിയത്. തുടർന്നാണ് സുഹൃത്തായ അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛൻറെ വാഹനത്തിൽ മുൻപ് ഡ്രൈവറായിരുന്നു അഭിരാജൻ. ഇവരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന ശേഷം പല സ്ഥലത്തെത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി അഭിരാജൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ അമ്മ മറ്റൊരാൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. അഭിരാജനുമായുള്ള ബന്ധം പിതാവ് ചോദ്യം ചെയ്തതോടെ കുട്ടി കുമളി പോലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ച ശേഷം കുട്ടിയെ അമ്മക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്ക്കൂളിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കുട്ടി അച്ഛനൊപ്പം തിരികെയെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. അഭിരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.