ചന്ദ്രശേഖരൻ എംഎൽഎയെ അക്രമിച്ച കേസിൽ പ്രവർത്തകർ കൂറുമാറിയ സംഭവം പരിശോധിക്കുമെന്ന് സിപിഎം

By Web TeamFirst Published Jan 30, 2023, 12:47 PM IST
Highlights

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

കാസർകോട്: സിപിഐ നേതാവ് ഇ.ചന്ദ്രശേഖരനെ ബിജെപി - ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ച് കൈയ്യൊടിച്ച കേസിലെ കൂറുമാറ്റം പാർട്ടി പരിശോധിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണ്. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. വിഷയം മാധ്യമങ്ങളാണ്‌ ഊതിവീർപ്പിച്ചത്. ഇക്കാര്യത്തിലെ സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായത്.  ആക്രമണത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡൻ്ററുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിൻ്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. ഇതോടെ തെളിവില്ലെന്ന് കണ്ട് കേസിലെ പ്രതികളെ കാഞ്ഞങ്ങാട് സെഷൻസ് കോടതി വിട്ടയച്ചിരുന്നു.  

സിപിഎമ്മുകാർ കൂറുമാറിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ചന്ദ്രശേഖരന് വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്...പരിഹാസ്യമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് കരുതുന്നു - പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 

പ്രകാശ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് - 

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി.,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബി.ജെ.പി - ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ  ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ്  ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.

സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്...പരിഹാസൃമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.

tags
click me!