
ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വോട്ടുചോർച്ചയിൽ തുടർ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നഷ്ടപ്പെട്ടവോട്ടുകൾ തിരികെയെത്തിക്കണമെന്ന് പിണറായി നിർദ്ദേശിച്ചു. വോട്ടു ചോർച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ പ്രത്യേകം യോഗങ്ങൾ ചേരും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാകും യോഗങ്ങൾ ചേരുക.
ആലപ്പുഴയിൽ എസ് എൻ ഡിപിയും മറ്റു സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നഷ്ടപ്പെട്ട വോട്ട് തിരികെ കൊണ്ടുവരണം. അകന്ന ജനവിഭാഗങ്ങൾ, സംഘടനകൾ എന്നിവരുമായി നിരന്തര ബന്ധം വേണം. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണണം. വോട്ടു നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങൾ കണ്ടെത്തി തിരുത്തണം. ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവരുടെ ഇടയിലുള്ള പ്രവർത്തനത്തിൽ ശ്രദ്ധിക്കണം തുടങ്ങി നിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചു.
മുഖ്യമന്ത്രിയുടെ അഭിനന്ദനം
ആലപ്പുഴയിലെ സിപിഎം സമ്മേളന ചർച്ചകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ചർച്ചകൾ ക്രിയാത്മകമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുൻപത്തെ സമ്മേളനങ്ങളിലെ ചർച്ചകൾ പോലെയല്ല ഇത്തവണ നടന്നതെന്നും വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ തിരുത്തൽ
കുട്ടനാട് എംഎൽഎയ്ക്ക് എതിരായ ഒരു പ്രതിനിധിയുടെ അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ തിരുത്തൽ. വ്യക്തി പരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാടിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. രണ്ടാം കുട്ടനാട് പാക്കേജിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും. കുട്ടനാട്ടിലെ പദ്ധതി നടത്തിപ്പിന് മേൽനോട്ട സമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തമെന്ന പോലെ ചേർത്തു നിർത്തണം
സിപിഐയ്ക്കും എൻസിപിക്കും എതിരായ വിമർശനങ്ങളിൽ മുന്നണിയിലെ കക്ഷികൾക്ക് കുറവുകളുണ്ടാകും പക്ഷേ സ്വന്തമെന്ന പോലെ ചേർത്തു നിർത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം ചിഹ്നത്തിൽ വോട്ടു ചെയ്യാൻ ആഗ്രഹമുണ്ടാകും. എപ്പോഴും അതിന് കഴിയില്ല. നമ്മുടെ സ്വന്തം സ്ഥാനാർത്ഥി എന്ന പോലെ കരുതി പ്രവർത്തിക്കണം.ഒറ്റ മുന്നണി എന്ന ചിന്ത വേണമെന്നും പിണറായി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam