
പത്തനംതിട്ട: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സിപിഎം. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ എംഎല്‍എ എ പത്മകുമാറും കയ്യാങ്കളി നിഷേധിച്ചു. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടെകിൽ ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കില്ലെന്നും എ പത്മകുമാര്‍ പ്രതികരിച്ചു. തമ്മിലടിച്ചെന്ന് ആരോപിക്കപ്പെട്ട പത്മകുമാറിനേയും ഹർഷകുമാറിനേയും ഒന്നിച്ചിരുത്തിയായിരുന്നു സിപിഎമ്മിന്‍റെ വാർത്താസമ്മേളനം.
പത്തനംതിട്ടയിലെ സിപിഎം യോഗത്തിൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവനും പറഞ്ഞു. കമ്മിറ്റിയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രിയുടെ പ്രചരണ യോഗം എവിടെ നടത്തണമെന്ന കാര്യത്തിലായിരുന്നു തർക്കമുണ്ടായത്. വേണമെങ്കിൽ ബഹളമെന്ന് തോന്നാവുന്ന തർക്കം മാത്രമായിരുന്നു അതെന്നും അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ലെന്നും ന്ത്രി വിഎൻ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് രൂക്ഷമായ തർക്കം ഉണ്ടായത്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരാടിച്ചത്. ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിലയിരുത്തൽ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ലാ നേതൃ യോഗത്തിലും ഉയർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam