ചേര്‍ത്തുപിടിച്ച് സിപിഎം; ധീരജിന്‍റെ കുടുംബത്തിന് സഹായമായി 60 ലക്ഷം  കൈമാറി 

By Web TeamFirst Published Sep 26, 2022, 3:39 PM IST
Highlights

അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്‍റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നൽകിയത്.

തൊടുപുഴ: കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്‍റെ കുടുംബസഹായ നിധി മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്‍റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നൽകിയത്. ധീരജിനൊപ്പമുണ്ടായിരുന്നതും സംഘർഷത്തിൽ പരുക്കേറ്റതുമായ അമലിനും അഭിജിത്തിനും തുടർ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. ചെറുതോണിയില്‍ സ്ഥാപിക്കുന്ന ധീരജ് സ്‌മാരകമന്ദിരത്തിൻറെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറയുമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. സിപിഎം ഇടുക്കി ജില്ല കമ്മറ്റി നാലു ദിവസങ്ങളിലായി ഒരു കോടി അൻപത്തിയെട്ടു ലക്ഷം രൂപയാണ് സമാഹരിച്ചത്. 

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി ആയിരുന്നു ധീരജെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു ദുശീലവും ഇല്ലാത്ത ആളായിരുന്നു.  എസ് എഫ് ഐ യുടെ വളർച്ചയുടെ വേഗത കണ്ണാചിപ്പിക്കുന്ന വിധം വര്‍ധിക്കുന്നു. ചില തീവ്രവാദ സംഘടനകൾ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാർട്ടി ഇക്കാലത്തും സ്വീകരിച്ചു. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടിൽ മരിക്കാൻ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനൽ കൃത്യം നടത്തിയത്. സംഭവം എല്ലാരേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നാടിനെ നടക്കുകയും എല്ലാവരും അപലപിക്കുകയും ചെയ്തു. അക്രമത്തിന് നേതൃത്വം കൊടുത്തവർക്ക് പശ്ചാത്താപം ഉണ്ടാകും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ തലപ്പത്തു നിന്നാണ് കൊലക്ക് നേതൃത്വം നല്‍കിയത്. കോൺഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷൻ നിരവധി തവണ ആക്ഷേപിച്ചു. ഡിസിസി പ്രസിഡന്‍റ് ധീരജിന്‍റെ അനുഭവം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഒരഭിപ്രായവും കോൺഗ്രസിൽ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് ഇന്ന് അത്തരത്തിലുള്ള പാർട്ടിയായി മാറി. ക്യാമ്പസുകളിൽ ആയുധം എടുത്തുള്ള അക്രമണത്തിന് തുടക്കം കുറിച്ചത് കെ എസ് യു ആണ്. എസ് എഫ് ഐ ശക്തിപ്പെടുന്നത് അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്നു. അരുംകൊല നടത്തിയവരെ സംരക്ഷിക്കാൻ അഖിലേന്ത്യ നേതാവ് വരെ തയ്യാറാകുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. 

click me!