പൗരത്വ വിഷയത്തിലെ സമര പരിപാടികളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫിന്‍റെ മനുഷ്യ ചങ്ങലയിലേക്ക് ലീഗിനെ വീണ്ടും സ്വാഗതം ചെയ്ത് സിപിഎം. ഇനി ലീഗ് നേതാക്കൾ വിട്ടുനിന്നാലും അണികൾ വ്യാപകമായി മനുഷ്യചങ്ങലയിൽ പങ്കെടുക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. പൗരത്വ വിഷയത്തിലെ സമര പരിപാടികളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തില്‍ എല്‍ഡിഎഫ് മനുഷ്യചങ്ങല നടത്തുന്നത്.
"യുഡിഎഫിന്‍റെ രാഷ്ട്രീയംകൊണ്ടാണ് വിശാലമായ ഐക്യ നിര പടുത്തുയര്‍ത്തുക എന്ന എല്‍ഡിഎഫിന്‍റെ നിലപാട് നടക്കാതെ പോയത്. രാഷ്ട്രീയ നേതൃത്വം എന്ത് പറഞ്ഞാലും ചരിത്രപരമായ ദൗത്യം എന്ന നിലയില്‍ ആളുകള്‍ മനുഷ്യ മഹാശൃംഖലയിലേക്ക് ഒഴുകിയെത്തും. ഒരു വര്‍ഗീയ ശക്തിക്കും വിഭജിച്ച് നിക്കാനാവാത്ത കോട്ടയാണ് കേരളം". രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള കോട്ടയാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദ്ദേശിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മനുഷ്യചങ്ങലയടക്കമുള്ള തുടർപ്രക്ഷോഭങ്ങൾളില്‍ യുഡിഎഫിനെ എല്‍ഡിഎഫ് സ്വാഗതം ചെയ്‍തിരുന്നു. എന്നാല്‍ പൗരത്വ വിഷയത്തില്‍ സംയുകത പ്രതിഷേധത്തില്‍ അടക്കം സിപിഎമ്മിനോട് കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.