'കൊലക്കത്തി രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കും', അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം

By Web TeamFirst Published Dec 24, 2020, 11:45 AM IST
Highlights

'തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ലീഗിന് തിരിച്ചടി ഉണ്ടായി. അതിന്റെ പിന്നാലെ അക്രമങ്ങൾ കെട്ടഴിച്ചു വിടുകയാണ്. ഔഫ് ന്റെ മരണം അതിന്റെ തുടർച്ചയാണ്.

തിരുവനന്തപുരം: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫിന്റെ കൊലപാതകത്തിൽ അപലപിച്ച് 
എ വിജയരാഘവൻ.  'തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ലീഗിന് തിരിച്ചടി ഉണ്ടായി. അതിന്റെ പിന്നാലെ അക്രമങ്ങൾ കെട്ടഴിച്ചു വിടുകയാണ്. ഔഫിന്റെ കൊലപാതകം അതിന്റെ തുടർച്ചയാണെന്നും വിജയരാഘവൻ ആരോപിച്ചു.

സിപിഎമ്മിനെ തകർക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് അക്രമ പരമ്പരകൾ. കൊലക്കത്തി രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുന്നതിന് വേണ്ടിയുള്ളതാണ്. 5 മാസത്തിനിടെ 6 സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. തുടങ്ങിവെച്ച കോൺഗ്രസ് 3 പേരെയും പിന്നാലെ സംഘപരിവാർ രണ്ട് പേരെ കൊലപ്പെടുത്തി. ഇപ്പോൾ മുസ്ലിംലീഗും. കേരളത്തെ അക്രമികൾക്ക് വിട്ട് നൽകരുത്'. രാഷ്ട്രീയ പാർട്ടികൾ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവൻ ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിട്ടുള്ള പ്രസ്ഥാനം ആണ് സിപിഎം. പ്രതിപക്ഷം അക്രമികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു. അക്രമം അവസാനിപ്പിക്കണമെന്നും കേരള ജനത അക്രമ രാഷ്ട്രീയത്തെ പിന്തുണക്കില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ലീഗ് നേതാവ് കെപിഎ മജീദ് അക്രമത്തെ ന്യായീകരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും വിജയരാഘവൻ പ്രതികരിച്ചു

ഇന്നലെ രാത്രിയാണ് കാ‌ഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാൻ(27) കൊല്ലപ്പെട്ടത്. കേസിൽ യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയും കണ്ടാലറിയുന്ന മറ്റ് രണ്ട് പേരെയും പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തലക്ക് പരിക്കേറ്റ ലീഗ് പ്രവർത്തകൻ ഇർഷാദ് നിലവിൽ ചികിത്സയിലാണ്

click me!