
തൃശൂര്‍: പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പിവി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തിയെന്നും പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കിയെന്നും എ വിജയരാഘവൻ വിമര്‍ശിച്ചു. പി വി അൻവർ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകി.സര്‍ക്കാര്‍ ഇക്കാര്യത്തിൽ എടുത്ത നടപടികൾ മുഖ്യൻ വ്യക്തമാക്കിയതോടെ ആ വിഷയങ്ങൾക്ക് വ്യക്തത വന്നിട്ടുണ്ട്. പക്ഷെ കാര്യങ്ങൾ വ്യക്തമാക്കിയതിന് ശേഷവും അൻവർ പ്രതികരിക്കുന്നത് ശരിയല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന സർക്കാരാണ് നമ്മുടേത്.
കേരളത്തിന്‍റെ മതനിരപേക്ഷ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയമാണ് അത്രയും സ്വീകാര്യതയുള്ള സർക്കാരിനെ ശക്തിപ്പെടുത്തുക ആണ് വേണ്ടത്. എന്നാൽ, നിർഭാഗ്യവശാൽ അൻവറിന്‍റെ നിലപാട് അതിനെതിരാണ്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകളാണ് അന്‍വറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. അൻവറിന്‍റെ പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കി. ഇടതു പക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടാണ് അൻവർ എടുത്തത്.
വിവിധ മേഖലയിലുള്ള ആളുകളെ ഇടതുപക്ഷത്തോടെ അടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സർക്കാരിനെ കുറിച്ച് തെറ്റായ ധാരണകൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ ആളുകൾ ഇടതുപക്ഷത്തു നിന്ന് അകന്നുപോകും. അൻവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തുമ്പോള്‍ പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്.അത് ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാക്കും. അത്തരം പ്രവർത്തനങ്ങൾ ആരും നടത്തിയാലും ശരിയല്ല.
സർക്കാരിന് ദുർബലപ്പെടുത്താൻ സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല.അൻവർ മാറ്റത്തിന് വിധേയനായി സമീപനം സ്വീകരിക്കേണ്ടതുണ്ട്. പി ശശി തെറ്റ് ചെയ്യില്ലെന്ന് പാർട്ടിക്ക് ഉറപ്പുണ്ട്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായുള്ള മെമ്മോറാണ്ടം വിവാദത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. മനുഷ്യത്വത്തിന് വേണ്ടി നിന്ന സർക്കാരിനെതിരെ മാധ്യമങ്ങളുടെ നിലപാട് ഹൃദയ ശൂന്യമാണ്. അമ്മയുടെ മുലപ്പാലിന് ഉപ്പു നോക്കുന്ന രീതിയായിരുന്നു മാധ്യമങ്ങളുടേതെന്നും എ വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam