സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകുന്നത് ഇരിക്കുന്ന കമ്പ് വെട്ടുന്ന നടപടിയാണ്. അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാവുമെന്നും ഗതാഗത മന്ത്രി
തിരുവനന്തപുരം: പ്രിയദർശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുന്നതും കയ്യേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കടുത്ത നിയമ നടപടി ഉണ്ടാകും.സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ്,പുരുഷൻമാർക്ക് നൽകി കണ്ടക്ടർമാർ പണം തട്ടുന്നുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വകാര്യ ബസുകളുടെ പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി വിശദമാക്കി. സ്വകാര്യ ബസുകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള പദ്മകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. കെഎസ്ആർടിസിക്കും സ്വകാര്യ ബസ് മേഖലയ്ക്കും പ്രശ്നമുണ്ടാകാത്ത രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് കമ്മിറ്റിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയദർശിനി ബസ് ജീവനക്കാർക്കെതിരായ ആക്രമണത്തിൽ പൊലീസ് നടപടി തുടരും. അത്തരം ആക്രമണത്തിന് തുനിയാതിരിക്കുന്നതാണ് നല്ലത്. സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകുന്നത് ഇരിക്കുന്ന കമ്പ് വെട്ടുന്ന നടപടിയാണ്. അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാവുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകുന്നു.

സർക്കാർ പണം അങ്ങോട്ട് നൽകിയാണ് പ്രിയദർശിനി ബസ് സർവീസ് നടത്തുന്നത്. ഗവി അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രിയദർശിനി ബസിലെ തിരക്ക് സാവധാനം സാധാരണ നിലയിലാവുമെന്ന പ്രതീക്ഷയും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു.


