
കൊച്ചി: ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുകയാണെന്നും തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ടെന്നും സിപിഎം നേതാവ് ഇ പി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേയെന്നും ഇപി ജയരാജൻ ചോദിച്ചു. വി ഡി സതീശൻ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നതെന്നും സതീശൻ ഒറ്റപ്പെട്ടു എന്ന് താൻ പറയുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇത്തരം കുറ്റകൃത്യം ചെയ്ത ഒരാളെ എങ്ങനെ ന്യായീകരിക്കാൻ ആകും?ശക്തമായ നടപടി എടുക്കാൻ കഴിയാത്തത് കോൺഗ്രസിന്‍റെ ഗതികേടാണ്. സാധാരണ ഒരു മനുഷ്യനും ഉണ്ടാകാൻ പാടില്ലാത്ത സ്വഭാവ ദൂഷ്യമാണ് രാഹുലിന്‍റേതെന്ന് പറഞ്ഞ ഇപി നടനും എംഎൽഎയുമായ മുകേഷിനെതിരായ ആരോപണത്തെയും ലഘൂകരിച്ചു.
മുകേഷിന്‍റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവമാണ്. സിനിമയും രാഷ്ട്രീയവും വേറെയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്. സിനിമയും സിനിമ ലോകത്തുള്ള കാര്യവും ചർച്ച ചെയ്യുമ്പോൾ അത് പറയാം എന്ന് ഇ പി ജയരാജൻ പറഞ്ഞു. മുകേഷിനെതിരെ പരാതി വന്നപ്പോൾ അന്വേഷണം നടന്നിട്ടുണ്ട് അത് ആ വഴിക്ക് പോയിട്ടുണ്ട്. രാഹുലിന്റെ തെറ്റുകൾ ന്യായീകരിക്കാൻ മുകേഷിന്റെ പേര് പറയുകയാണെന്നും സിപിഎം-ബിജെപി ബന്ധം ആരോപിക്കുന്നത് തെറ്റ് മറയ്ക്കാനാണെന്നും ഇപി ജയരാജൻ പറഞ്ഞു. ബലാത്സംഗം ചെയ്തതും മരുന്നു നൽകിയതും സി പി എം- ബിജെപി ബന്ധമാണോയെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുലിനെ കൊണ്ടുവന്നതിലൂടെ നാട് തന്നെ ലജ്ജിച്ചു പോകുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം, ബലാൽസംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എവിടെയാണെന്ന് യാതൊരുവിവരവുമില്ല. മൂന്നു ദിവസമായിഒളിവിലുള്ള എംഎൽഎ പാലക്കാടുതന്നെ രഹസ്യ താവളത്തിൽ ആയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെ മൊബൈൽ അൽപനേരം ഓൺ ആയത് പാലക്കാട് ആണെന്ന് പൊലീസ് പറയുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്ത് എത്തിയതായി അഭിഭാഷകൻ പറയുന്നുണ്ട്. ഇന്നലെ വഞ്ചിയൂരിലെ ഓഫീസിൽ എത്തി വക്കാലത്ത് ഒപ്പിട്ടു എന്നാണ് അഭിഭാഷകൻ പറയുന്നത്. ഇതിനിടെ, ബലാൽസംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ നേതാക്കൾ തള്ളി പറയുമ്പോൾ പൂര്‍ണ പിന്തുണയുമായി പാര്‍ട്ടി മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയതും ചര്‍ച്ചയായി. രാഹുൽ ഗൂഢാലോചനയുടെ ഇരയാണെന്നാണ് വീക്ഷണത്തിലെ മുഖപ്രസംഗത്തിൽ പറയുന്നത്. സിപിഎമ്മിന്‍റെ ഗൂഢാലോചനാ പരമ്പരയിലെ ഒരു കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതാണ് രാഹുൽ ചെയ്ത കുറ്റം. രാഹുലിന്‍റെ തലമുറയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. അത് തകർക്കാൻ സിപിഎം ആസൂത്രണം ചെയ്തതാണ് ആരോപണങ്ങളെന്നും വീക്ഷണം പറയുന്നു. എന്നാൽ, വീക്ഷണത്തിലെ മുഖപ്രസംഗം പാർട്ടി നിലപാടിനെതിരാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ വരാൻ പാടില്ലാത്ത കാര്യം തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam