
പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയിൽ പങ്കെടുത്ത് സി പി എമ്മിന് മറുപടിയുമായി പി കെ ശശി. മണ്ണാ൪ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും തന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് പി കെ ശശി പറഞ്ഞുവച്ചത്. ഞാൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ എന്നെ ഭയപ്പെടേണ്ട കാര്യമെന്തിനാണെന്നും ശശി ചോദിച്ചു. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും ശശി പ്രസംഗിച്ചു.
പാലക്കാട് മണ്ണാ൪ക്കാട് നഗരസഭ ആയു൪വേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിൽ പി കെ ശശിയെ മുഖ്യാതിഥിയാക്കിയതിൽ പ്രാദേശിക സി പി എം നേതൃത്വം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് അതേ പരിപാടിയിൽ ലീഗ് നേതാക്കളെയടക്കം വേദിയിലിരുത്തി ശശി സി പി എമ്മിന് മറുപടി പറഞ്ഞത്. സി പി എം കൊൺസില൪മാരും പാ൪ട്ടി ലോക്കൽ സെക്രട്ടറിയും പരിപാടിയിൽ പങ്കെടുത്തു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വിശദവിവരങ്ങൾ
മണ്ണാര്‍ക്കാട് മേഖലയിൽ പി കെ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം ഏറെനാൾ മുന്നേ തുടങ്ങിയതാണ്. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് ഇതിന് ഒരൽപ്പം ശമനമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ല. മണ്ണാർകാട് പാർട്ടിയും പി കെ ശശിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാണ് ഇപ്പോൾ. പാര്‍ട്ടി പദവിയിലേക്ക് ശശിയെ തിരിച്ചെടുത്തതോടെയാണ് കാര്യങ്ങൾ വീണ്ടും പഴയതുപോലെ ആയത്. അതിനിടെയാണ് സാഹചര്യം കലുഷിതമാക്കിക്കൊണ്ടുള്ള ശശിയുടെ നീക്കം. യു ഡി എഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി എത്തിയത് സി പി എം നേതാക്കളെയും പ്രവർത്തകരെയും പ്രകോപിപ്പിക്കുന്നതാണ്. നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടന ചടങ്ങിനാണ് പി കെ ശശി മുഖ്യാതിഥിയായി എത്തിയത്. ജനപ്രതിനിധി പോലുമല്ലാത്ത ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതും ശശി പങ്കെടുത്തതും രാഷ്‌ട്രീയ നീക്കമെന്നല്ലാതെ സി പി എമ്മിന് കണക്കുകൂട്ടാനികില്ലെന്നാണ് വിലയരുത്തലുകൾ. മുഖ്യാതിഥിയായി ശശിയെ തീരുമാനിച്ച കാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനിച്ചതെന്നാരോപിച്ച് സി പി എമ്മും എൽ ഡി എഫ് കൗണ്‍സിലറുമാരും പരിപാടി ബഹിഷ്‌കരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നില്‍ രാഷ്‌ട്രീയമായ ഒരു നീക്കവുമില്ലെന്നും കെ ടി ഡി സി ചെയര്‍മാനെന്ന നിലക്കാണ് പി കെ ശശിയെ ക്ഷണിച്ചതെന്നുമാണ് നഗരസഭയുടെ പക്ഷം. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്‌ഠൻ എം പിയും ലീഗ് എം എൽ എയായ എന്‍ ഷംസുദ്ദീനും പരിപാടിയിൽ പങ്കെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam