
തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾ തട്ടമിട്ടുന്നതിനെതിരായ സി പി എം നേതാവിൻ്റെ പ്രസ്താവന ബോധപൂർവ്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബിജെപിയെ കേരളത്തിൽ സജീവമായി നിർത്തുക എന്നത് തന്നെയാണ്. രണ്ടാം പിണറായി സർക്കാരിന്റെ പിറവിക്ക് കാരണങ്ങളിൽ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്.
കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപി സജീവമാക്കി നിർത്തിയാൽ പാർലമെന്റ് ഇലക്ഷനിൽ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകൾക്ക് പിന്നിൽ. ഒരാൾ തട്ടമിടണോ വേണ്ടയോ എന്നത് വിശ്വാസപരവും വ്യക്തിപരവുമായ കാര്യങ്ങളാണ് അതെങ്ങനെയാണ് പുരോഗമനവുമായി. ബന്ധിപ്പിക്കാൻ കഴിയുക? ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും ഇതേ നിലപാടാണ് സി പി എം ഉയർത്തിയത്.
ഇക്കാര്യങ്ങളിലെല്ലാം സിപിഎമ്മിന് രഹസ്യ അജണ്ടകളാണുള്ളതെന്നു വ്യക്തമാണ്. ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രി ഇപ്പോഴും തുടരുന്നതും ബി ജെ പി സംസ്ഥാന പ്രസിഡൻ്റിനെതിരായ കുഴൽപ്പണക്കേസും നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ആവിയായതും ലാവലിൻ കേസ് നിരന്തരം മാറ്റിവെയ്ക്കുന്നതുമൊക്കെ കൂട്ടിവായിച്ചാൽ സംസ്ഥാന നേതാ വിൻ്റെ പ്രസ്താവനയുടെ ലക്ഷ്യമെന്താണെന്ന് ബോധ്യമാകുന്നും ചെന്നിത്തല പറഞ്ഞു.
Read more: 'തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല..'; അനിൽ കുമാറിന്റെ തട്ടം പരാമർശത്തിൽ ഫാത്തിമ തെഹ്ലിയ
അതിനിടെ അനിൽകുമാറിന്റെ പ്രസ്താവന തള്ളി സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം ഒരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണെന്നും അതില്‍ ആരും കടന്നുകയറേണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. അനിൽകുമാറിന്‍റെ പ്രസ്താവന തള്ളി കെ ടി ജലീൽ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്ന് പറഞ്ഞ കെ ടി ജലീൽ, ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും ചൂണ്ടികാട്ടി. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.