
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എം ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജയചന്ദ്രൻ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
എൽഡിഎഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ വെള്ളാപ്പള്ളി നടേശൻ്റെ പങ്ക് ഏറെ വലുതാണ്. വെള്ളാപ്പള്ളി നാടുനീളെ നടന്ന് നടത്തിയ വർഗ്ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു. സ്വന്തം നിലനിൽപ്പിന് രണ്ടു വള്ളത്തിൽ കാലുകുത്തിയുള്ള ഈ മനുഷ്യൻ്റെ നാടകങ്ങൾ തിരിച്ചറിയാത്തവർ കേരളത്തിലുണ്ടോ? ബിഡിജെഎസ് എന്ന സംഘടന വെള്ളാപ്പള്ളി ഉണ്ടാക്കിയത് ബിജെപിക്ക് വേണ്ടിയാണ്. അങ്ങനെയൊരാൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് കാപട്യം മാത്രമാണ്. "ജാതി ചോദിക്കരുത് പറയരുത്" എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിൻ്റെ വാക്കുകൾ ഇത്രയധികം ലംഘിച്ച ഒരു വ്യക്തി വേറെയില്ല. കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ വെള്ളാപ്പള്ളി കാര്യമായ സംഭാവന ചെയ്തിട്ടുണ്ടെന്നും എൽഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയത് വെള്ളാപ്പള്ളിയാണെന്നതിൽ സംശയമില്ലെന്നും എം ആർ ജയചന്ദ്രൻ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam