
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എൻ എൻ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിർത്താനും സിപിഎം പാർട്ടി നേതൃത്വം തയാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണി തുടരുന്നത്. വെള്ളിയാഴ്ച മാധ്യമങ്ങൾ പട്ടികളെപ്പോലെ ആണെന്ന് പറഞ്ഞ കൃഷ്ണദാസ് ഇന്ന് കേരള പത്രപ്രവർത്തക യൂണിയനെ അപമാനിക്കുന്നതിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എഴുതിയ കത്തില്‍ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി
ആറു പതിറ്റാണ്ടിലേറെയായി കേരളത്തിന്‍റെ ജനാധിപത്യ രാഷ്ട്രീയ ഭൂമികയിൽ ശക്തമായ നിലപാടുകളുമായി തലയുയർത്തി നിൽക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ കൃഷ്ണദാസിന്റെ അധിക്ഷേപത്തിൽ തളരുന്ന സംഘടനയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും പാർട്ടിക്കുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിയെയും ശരിതെറ്റുകൾ നോക്കി മാത്രം സമീപിക്കുന്ന മാധ്യമങ്ങൾ തുടരുന്ന സ്വതന്ത്ര നിലപാടാണ് കേരളത്തിന്റെ ജനാധിപത്യ ബോധത്തെ ശക്തമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾ തന്നെ എക്കാലവും ആവർത്തിച്ച് അംഗീകരിക്കുന്നതാണ്.
കേരളം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നിൽക്കുന്ന സന്ദർഭത്തിൽ മാധ്യമ പ്രവർത്തകരെ തെരുവിൽ ഇറക്കുന്നത് എത്രമാത്രം ഉചിതമായിരിക്കും എന്നും നേതൃത്വം ആലോചിക്കേണ്ടതുണ്ടെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു. ഇത്തരമൊരു ബോധ്യം കൃഷ്ണദാസിന് ഉണ്ടാവില്ലെങ്കിലും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന മാധ്യപപ്രവര്‍ത്തകര്‍ അങ്ങനെ വിശ്വസിക്കുന്നു. മറിച്ചൊരു തീരുമാനത്തിലേക്ക് പോകേണ്ടി വരുന്ന നിർബന്ധിത സാഹചര്യം ഒഴിവാക്കാൻ അടിയന്തര ഇടപെടലും തിരുത്തൽ നടപടികളും ഉണ്ടാവണമെന്നും എം വി ഗേവിന്ദന് എഴുതിയ കത്തില്‍ കെയുഡബ്ല്യുജെ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam