
തിരുവനന്തപുരം: സിപിഎം മുന്നറിയിപ്പുകൾ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ കടുത്ത വെട്ടിലായി ആഭ്യന്തരവകുപ്പും പാർട്ടിയും. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ ഭരണകക്ഷി എംഎൽഎ വിമർശിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ വരെ ചോർത്തി എന്ന അൻവറിൻ്റെ തുറന്ന് പറച്ചിൽ ഇടത് കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്നത് വലിയ അമ്പരപ്പാണ്.
എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാൽ ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന് വെല്ലുവിളി സിപിഎമ്മിനും സർക്കാറിനും ഉണ്ടാക്കുന്നത് അത്യസാധാരണ പ്രതിസന്ധിയാണ്. ആരോപണ ശരങ്ങൾ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എഡിപജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിയാണ്. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ കൊള്ളുന്നത് പിണറായിക്ക് തന്നെ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു. തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്ന് തുറന്ന് പറയുന്നത് ഭരണപക്ഷത്തെ എംഎൽഎ തന്നെയായതിനാൽ വിശദീകരിക്കാൻ പാർട്ടി പാടുപെടും.
അജിത് കുമാറിനെതിരെ അൻവറിൻറെ പ്രധാന ആരോപണം ഫോൺ ചോർത്തലാണ്. പക്ഷേ ആരോപണം ഉന്നയിക്കാൻ അൻവറും സമ്മതിക്കുന്നത് താനും ഫോണുകൾ ചോർത്തി എന്ന്. ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകൾ എങ്ങിനെ ഒരു എംഎൽഎക്ക് ചോർത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാൻ അൻവറിന് പിന്നിൽ പാർട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ബാക്കിയാണ്. സുജിത് ദാസിനെതിരായ നടപടിയിൽ എല്ലാം ഒതുക്കാൻ ശ്രമിക്കുന്ന സർക്കാർ ഇനിയും അജിത് കുമാറിനെ തൊടുമോ. ശശിക്കെതിരെ പാർട്ടി നീക്കമെന്താകും. ആഭ്യന്തരവകുപ്പിന് കുറ്റപത്രം നൽകിയ അൻവറിനെയും ഇനിയും തൊടുമോ നിർണ്ണായക രാഷ്ട്രീയ നടപടികളിൽ ആകാക്ഷയാണ് ബാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam