
കോഴിക്കോട് : സിപിഎം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയുടെ പുറത്താക്കലിൽ വിശദീകരണവുമായി സിപിഎം വാർത്താക്കുറിപ്പ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയെന്നാണ് സിപിഎം വിശദീകരണം. പിഎസ്സി കോഴ ആരോപണത്തെ കുറിച്ച് സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പ്രതിപാദിച്ചിട്ടില്ല.
പിഎസ് സി കോഴയിന്മേലല്ല നടപടിയെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്റെ വിശദീകരണം. പി എസ് സി കോഴയിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവൻ്റെ പേരു ദുരുപയോഗം ചെയ്തു, ആരോഗ്യവകുപ്പിലെ നിയമനത്തിന് കോഴ വാങ്ങിയെന്നടക്കം വിലയിരുത്തിയാണ് നടപടി.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പ്രമോദിനെ പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു.വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam