
പത്തനംതിട്ട : തിരുവല്ല സിപിഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ. കെ. കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താൽക്കാലിക ചുമതല നൽകി. അലങ്കോലമായ ലോക്കൽ സമ്മേളനം 9 ന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീതും നൽകി. തിരുവല്ലയിലെ സംഘടന കാര്യങ്ങൾ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തിരുവല്ലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു.ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നേരത്തെ നിർത്തിവെച്ചത്.
രൂക്ഷമായ വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നിരുന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വിമർശനങ്ങൾ ചർച്ച ആകാതെയിരിക്കാൻ ജില്ലാ സെക്രട്ടറി ഇടപെട്ടാണ് റിപ്പോർട്ട് പൂഴ്‌ത്തിവെച്ചത്. സമ്മേളനത്തിൽ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം പ്രതിനിധികളിൽ നിന്ന് റിപ്പോർട്ട് തിരികെ വാങ്ങുകയുമായിരുന്നു.
പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ മുൻ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നടപടിയെടുക്കാൻ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന നിർദേശം നൽകി. ഐസക്കിനെ തോൽപ്പിക്കാൻ വ്യാപമായി പ്രവർത്തിച്ചു തുടങ്ങിയ വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
പാർട്ടി പ്രവർത്തന റിപ്പോർട്ട് പുറത്തുപോയതിനാണ് നിലവിലെ സെക്രട്ടറി കൊച്ചുമോനെ മാറ്റിയത്. പീഡനക്കേസ് പ്രതിയായ നേതാവ് സജിമോനെതിരെ ശക്തമായ നിലപാട് എടുത്ത ആളുകൂടിയാണ് കൊച്ചുമോൻ. വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയെടുത്ത നടപടി തിരുവല്ലയിൽ പുതിയ ചേരിതിരിവിന് കാരണമാകാനാണ് സാധ്യതയുണ്ട്.
അതേസമയം, ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിട്ടും സംഘടനാ വിരുദ്ധ നടപടികൾ തുടരുന്നു എന്ന കാരണത്തിൽ തിരുവല്ലയിലെ മുതിർന്ന നേതാവ് ഫ്രാൻസിസ് വി. ആന്‍റണിയെ താക്കീത് ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ ഇരുവിഭാഗങ്ങളെയെയും നടപടിക്ക് വിധേയമാക്കിയതിലൂടെ സമ്മേളന കാലത്ത് തൽക്കാലം പ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam