
കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്‍റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന തന്‍റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു.
മതനേതാക്കളെ ഭയന്നാണോ മുസ്ലിം വനിതകളെ വേദിയിൽ ഇരുത്താതിരുന്നത് ?. വ്യക്തി നിയമ പരിഷ്കരണം മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അവർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
https://www.youtube.com/watch?v=09AJRw1_xlg
ഇന്നലെയാണ് സിപിഎമ്മിന്റെ സെമിനാർ നടന്നത്. ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
മുസ്ലിം ലീഗും സിപിഎമ്മും കൈകോർത്തു; തൃക്കാക്കരയിൽ അവിശ്വാസം പാസായി, വൈസ് ചെയർമാൻ പുറത്ത്
ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത് അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്. പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.