
ദില്ലി: എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‍തതിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്‍ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം.ജലീലില്‍ നിന്ന് ഏജന്‍സി ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്‍തതെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. പോളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എന്നാല്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്‍റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബിജെപിയും മന്ത്രിയുടെ രാജിക്കായി കടുപ്പിക്കുകയാണ്. ഇന്ന് രാത്രിമുതല്‍ ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം.
ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടത്. വൈകിട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച ഘട്ടത്തില്‍ ഇതുവരെ എൻഫോഴ്സ്മെന്‍റ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ പറഞ്ഞത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥർ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചത്. എൻഫോഴ്സ്മെന്‍റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും കെടി ജലീലിൽ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam