
തിരുവനന്തപുരം: എസ്ഡിപിഐ - സിപിഎം ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കനഗോലു ക്യാപ്സൂളാണതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണ്. സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും എം എ ബേബി പറഞ്ഞു.
സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന എം എ ബേബി തള്ളി. അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ സ്ത്രീ തുല്യതാ ബോധം ഇല്ല. സിപിഎമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർത്ഥികൾ ആകണമായിരുന്നു. പി കെ ശ്യാമള സ്ഥാനാർത്ഥിയായപ്പോൾ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കി ആക്ഷേപിച്ചെന്നും എം എ ബേബി വിമർശിച്ചു.
അതേസമയം എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി കുന്നത്തു മുഹമ്മദ് പറഞ്ഞു. എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ട്. എസ്ഡിപിഐ പിന്തുണച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല എന്നായിരുന്നു കുന്നത്തു മുഹമ്മദിന്‍റെ മറുപടി. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് വേണം. അല്ലാതെ പാകിസ്ഥാന്റെയും അമേരിക്കയുടെയും വോട്ട് പോയി സ്വീകരിക്കാൻ കഴിയില്ലല്ലോ എന്നും സ്ഥാനാർഥി പറഞ്ഞു. മങ്കടയിലെ എസ് ഡി പി ഐ സ്ഥാനാർഥിയെ എന്തുകൊണ്ടു പിൻവലിച്ചു എന്നറിയില്ല. ഇടതു സ്ഥാനാർത്ഥിയെ മാറ്റി തന്നെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ എൽ ഡി എഫ് അണികൾക്കുണ്ടായ ആശയക്കുഴപ്പം മാറിയോ എന്നറിയില്ല. ഇടതുപക്ഷം പിന്തുണച്ചതിൽ സന്തോഷം. അവരോടൊത്തുള്ള പോക്കിൽ ആത്മവിശ്വാസമുണ്ട്. ലീഗിൽ നിന്നും അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുന്നത്തു മുഹമ്മദ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഡീൽ ആരോപണം കത്തുന്നതിനിടെ സിപിഎം - എസ്ഡിപിഐ ഡീൽ ആരോപണം ശക്തമാക്കുകയാണ് യുഡിഎഫ്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സിപിഎമ്മിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം വോട്ട് ആർക്ക് എന്നതിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നാണ് എസ്‍ഡിപിഐ നേതാക്കളുടെ പരസ്യ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam