
ദില്ലി: കോൺഗ്രസിൽ നിന്നും പുറത്താക്കിയ പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസുമായുള്ള വൈരുദ്ധ്യം സരിൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് നടക്കുമെന്നും എംവി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത്. മൃദു ഹിന്ദുത്വ നിലപാടാണ് സതീശൻ്റേത്. വടകരയിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഇക്കാര്യം കാണാം. ഡോ സരിൻ പറഞ്ഞതിൽ നിന്ന് ബിജെപി ബന്ധം ആരോപണമല്ലെന്ന് വ്യക്തമായെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കുകയായിരുന്നു കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.
ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
പി സരിനെ പിന്തുണക്കാൻ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയത്.
പി സരിന് മറുപടിയുമായി വിഡി സതീശൻ; 'സരിൻ ബിജെപിയുമായി ചര്‍ച്ച നടത്തി, ഇപ്പോഴത്തെ നീക്കം ആസൂത്രിതം'
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam