
തിരുവനന്തപുരം: പി കെ കുഞ്ഞനന്തനെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തനെന്നും അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ജനകീയനായ നേതാവിനെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സഖാവ് കുഞ്ഞനന്തന്റെ വിയോഗം പാര്‍ട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. തടവുകാരനായിരിക്കെ അസുഖം മൂര്‍ച്ചിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാര്‍ത്ത ഏറെ ദുഖിപ്പിക്കുന്നതാണ്. യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു. പാനൂര്‍ ഏരിയയില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച നിര്‍ഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തന്‍, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂര്‍ ഏരിയയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam