ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്. എ പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. ബോർഡിലെ എല്ലാ അംഗങ്ങൾക്കും നടപടികളിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്‍റെ മൊഴി. അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെ എന്നാണ് റിപ്പോർട്ട്. നിലവിൽ തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.
അതേ സമയം സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ല എന്ന് പറഞ്ഞ അടൂർ പ്രകാശ് വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ രോഷാകുലനായി.



