
പാലക്കാട്: ഒറ്റ തന്ത പരാമര്‍ശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്തക്ക് പറയുമ്പോള്‍ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്നും എന്നാൽ അത് പറയുന്നില്ലെന്നും വിഡി സതീശൻ മറുപടി പറഞ്ഞാ മതിയെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരൻ നിയമസഭയില്‍ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പരിഗണിക്കാതിരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്നവര്‍ നിരവധിയുണ്ട്. അഞ്ചോ ആറോ ആളുകളാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നത്. അതില്‍ മുരളീധരനും ഉണ്ട്. അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരന്‍റെ പേര് നിര്‍ദേശിച്ചിട്ടും വിഡി സതീശൻ തള്ളി കളഞ്ഞത്. പാലക്കാട് സിപിഎമ്മും യുഡിഎഫും തമ്മിലാണ് മത്സരം. ഇ ശ്രീധരന് കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ല. കല്പാത്തി രഥോത്സവം കലങ്ങാൻ അനുവദിക്കില്ല. ചേലക്കരയിൽ സിഐടിയുക്കാരൻ അപരൻ ആയതിനെക്കുറിച്ച് അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് വെല്ലുവിളി നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam