ഓണാഘോഷങ്ങളെ വരവേൽക്കാൻ പൂക്കളുടെ മഹാവസന്തമൊരുക്കി കഞ്ഞിക്കുഴി
ആലപ്പുഴ: ഓണാഘോഷങ്ങളെ വരവേൽക്കാൻ പൂക്കളുടെ മഹാവസന്തമൊരുക്കി കഞ്ഞിക്കുഴി. കർഷകനായ വി പി സുനിലിന്‍റെ നേതൃത്വത്തിൽ മൂന്നേക്കർ സ്ഥലത്താണ് കേരളത്തിലെ ഏറ്റവും വലിയ ഓണപ്പൂപ്പാടം ഒരുങ്ങിയിരിക്കുന്നത്. പൂപ്പാടത്തിന്‍റെ വിളവെടുപ്പ് നാളെ ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ നിർവ്വഹിക്കും. 20, 000 ചെണ്ടുമല്ലിയും 10, 000 വാടാമുല്ലയും ഒരുമിച്ച് പൂത്തുലഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. അത്തം മുതൽ ഉത്രാടം വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി പൂക്കൾ ലഭ്യമാകുന്ന രീതിയിൽ രണ്ടു ഘട്ടങ്ങളായാണ് കൃഷി തയ്യാറാക്കിയിരിക്കുന്നത്.
അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ അടങ്ങിയ കിറ്റിന് 500 രൂപയാണ് വില. ഒരു വീടിന് പൂക്കളമൊരുക്കാൻ ഈ ഒരു കിറ്റ് ധാരാളമാണെന്ന് വി പി സുനിൽ പറഞ്ഞു. ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർ മുൻകൂട്ടി അറിയിച്ചാൽ രാത്രിയിലും പൂക്കൾ നൽകാൻ സൗകര്യമുണ്ട്. കൃഷിക്കൊപ്പം 'കഞ്ഞിക്കുഴി പുഷ്പോത്സവം' എന്ന പേരിൽ പ്രത്യേക പ്രദർശനവും ഇൻസ്റ്റഗ്രാം റീൽസുകൾക്കും സെൽഫികൾക്കുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്ന ഓഫീസുകൾക്കും കൂട്ടായ്മകൾക്കുമായി പന്തലും, മിതമായ നിരക്കിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഇവിടെ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം. സന്തോഷ് കുമാർ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും പൂർണ്ണ സഹകരണത്തോടെയാണ് ഈ പദ്ധതി പൂർത്തിയാക്കിയത്.



