
ദില്ലി:ബിജെപിയുമായി കേരള സർക്കാർ ധാരണയിലെന്ന വാദം ചെറുക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിർദ്ദേശം. ഗവർണ്ണറെ ഉപയോഗിച്ച് സംസ്ഥാനത്തിൻറെ അവകാശം കവരുന്നത് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തും. കോൺഗ്രസ് കേരളത്തിൽ സംഘപരിവാറിനെ സഹായിക്കുന്ന നയം സ്വീകരിക്കുന്നു എന്ന് സംസ്ഥാന ഘടകം പിബിയെ അറിയിച്ചു. പിവി അൻവർ ഉയർത്തിയ വിഷയങ്ങളിൽ കേരളത്തിൽ മറുപടി നല്കുമെന്നും കേന്ദ്ര നേതാക്കൾ അറിയിച്ചു.
അതേസമയം, നിര്‍ണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും. മധുരയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള നടപടികളാകും സിസി പ്രധാനമായും ചർച്ച ചെയ്യുക. സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ നിശ്ചയിച്ചാൽ മതിയെന്ന ശുപാർശ പിബി കേന്ദ്ര കമ്മിററിക്കു മുമ്പാകെ വയ്ക്കും. അതുവരെയുള്ള താല്ക്കാലിക സംവിധാനം സിസി നിശ്ചയിക്കും.
പാർട്ടി സെൻററിൻറെ ഏകോപന ചുമതല പ്രകാശ് കാരാട്ടിന് നല്കാനാണ് സാധ്യത. പിവി അൻവർ ഉന്നയിച്ച ആരോപണം അടക്കം കേരളത്തിലെ വിവാദ വിഷയങ്ങളിൽ സിസിയിൽ കാര്യമായ ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് നേതാക്കൾ അറിയിച്ചു. അതേ സമയം അതൃപ്തി തുടരുന്നതിനിടെ ഇ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയിട്ടില്ല. ഇന്നലെ അന്തരിച്ച പുഷ്ചന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താനാവില്ലെന്നാണ് പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam