
കൊച്ചി: സി പി എം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസിനെതിരെയും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹര്‍ജി സമര്‍പ്പിക്കും. മെഡിക്കല്‍ കോളേജ് എ സി പിയുടെ നേതൃത്തിലുള്ള പൊലീസ് സി പി എം അതിക്രമങ്ങള്‍ കയ്യും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസ് പരാതി.
ചേവായൂരിൽ തെരുവുയുദ്ധം; സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം
ഈ മാസം 30 ന് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്. സി പി എം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതി എന്ന ബാനറില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്നും ഭീഷണിയെത്തുടര്‍ന്നും നിരവധി വോട്ടര്‍മാര്‍ക്കാണ് വോട്ടു ചെയ്യാനാനാതെ മടങ്ങേണ്ടി വന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേപോലും കഴിഞ്ഞ ദിവസം അതിക്രമങ്ങള്‍ നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
നേരത്തെ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ വിമതര്‍ക്കെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ നടത്തിയ ഭീഷണി പ്രസംഗം വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നുമാണ് കെ സുധാകരൻ പ്രസംഗിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. 'തടി വേണോ ജീവന്‍ വോണോ' എന്ന് ഓര്‍ത്തോളുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ ഭീഷണി പ്രസംഗത്തിൽ പറഞ്ഞത്. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി പി എം പിന്തുണയോടെ മത്സരിച്ച് ജയിച്ചത്.