
കണ്ണൂര്‍:പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ , ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ ജീവനക്കാരുടെ പരസ്യപ്രതിഷേധം
പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാതയോരങ്ങളിലെ ബോർഡുകളും മറ്റും പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്തിരുന്നു. സിപിഎമ്മിന്‍റെ പ്രചാരണ ബോർഡുകളും ഇക്കൂട്ടത്തിൽ നീക്കിയതോടെയാണ് നേതാക്കൾ ഭീഷണിയുമായി പഞ്ചായത്ത് ഓഫീസിലെത്തിയത്. ലോക്കൽ സെക്രട്ടറി നന്ദനൻ ഉൾപ്പെടെയുളളവർ വധഭീഷണി മുഴക്കിയെന്ന് ജീവനക്കാർ പറയുന്നു
ജീവനക്കാർ തിങ്കളാഴ്ച പരസ്യപ്രതിഷേധം നടത്തി. കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടിയാണ് ഓഫീസിലെത്തിയത്. നേതാക്കളുടെ പേരെഴുതിയ പ്രതിഷേധ പോസ്റ്ററുകളും പഞ്ചായത്ത് കോംപൗണ്ടിൽ പതിച്ചു. ഉത്തരവ് നടപ്പാക്കും മുൻപ് മൂന്ന് തവണ സർവകക്ഷി യോഗം വിളിച്ചതാണെന്നും അടിമകളായി നിൽക്കില്ലെന്നും ജീവനക്കാർ. സിപിഎം നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതി ഒപ്പം നിന്നില്ലെന്നും വിമർശനം.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പിഴ ബാധ്യത പഞ്ചായത്ത് സെക്രട്ടറി വഹിക്കേണ്ടി വരുമെന്നും അതിനാലാണ് നടപടിയെന്നും ജീവനക്കാർ നേതാക്കളോട് വിശദീകരിച്ചിരുന്നു. ഇതിലൊന്നും തൃപ്തരാകാതെയായിരുന്നു ഭീഷണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam