പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക; എംപി എത്താൻ വൈകിയതിൽ പ്രതിഷേധം, കരിങ്കൊടി കാണിച്ചു

Published : Jan 28, 2025, 02:41 PM ISTUpdated : Jan 28, 2025, 05:28 PM IST
പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക; എംപി എത്താൻ വൈകിയതിൽ പ്രതിഷേധം, കരിങ്കൊടി കാണിച്ചു

Synopsis

കടുവയുടെ ആക്രമണം തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദർശനം. 

കൽപ്പറ്റ: മതിയായ തുകയില്ലാത്തത് വയനാട്ടിലെ വന്യജീവി പ്രതിരോധ സംവിധാനം ഫലപ്രദമാക്കുന്നതിനു തടസ്സമെന്നു പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാർ  പണം നൽക്കാത്ത വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സ്വന്തം നിലക്ക് സിഎസ്ആർ ഫണ്ടുകൾ എത്തിക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും എംപി സന്ദർശിച്ചു.

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ മലയോര സമര യാത്ര ജില്ലയിൽ എത്തിയ അതേ ദിവസമാണ് പ്രിയങ്ക മണ്ഡലത്തിലും എത്തുന്നത്. പെരുകി കൂടിയ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സന്ദർശനം. ഉച്ചയ്ക്ക് ഒരു മണിയോടെ പഞ്ചാരക്കൊലിയിലെ രാധയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ഉച്ചയ്ക്കുശേഷം വയനാട് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും ചർച്ചയായത് വന്യജീവി ആക്രമണമായിരുന്നു. സമീപകാല ആക്രമണങ്ങളും, പ്രതിരോധ സംവിധാനങ്ങളുടെ പ്രശ്നങ്ങളും ഉദ്യോഗസ്ഥർ പ്രിയങ്ക നേരിട്ട് അറിയിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലായെന്നും പ്രതിവിധിക്കു ഒപ്പം ഉണ്ടാകുമെന്നും എംപി ഉറപ്പ് നൽകി. 

അതിനിടെ, എംപിയുടെ മണ്ഡലത്തിലെ അസാന്നിധ്യം ചോദ്യം ചെയ്ത് ഇടതുപക്ഷം രം​ഗത്തെത്തി. പ്രിയങ്ക ഗാന്ധിക്ക് നേരെ കണിയാരത്ത് വച്ച് സിപിഎം പ്രവർത്തകർ കരിങ്കൊടി കാട്ടി. മലയോര യാത്രയ്ക്ക് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനും രാധയുടെ വീട് രാവിലെ സന്ദർശിച്ചിരുന്നു. വന്യജീവി ശല്യം തടയുന്നതിൽ സർക്കാറിന് നിസ്സംഗത എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. മേപ്പാടിയിലെ സമര യാത്രയിൽ പ്രിയങ്കയും പങ്കെടുത്തു. സമീപ ദിവസങ്ങളിൽ ഉണ്ടായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വനം വകുപ്പ് മൂന്നുദിവസത്തെ സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയിട്ടുണ്ട്. 

അതിനിടെ, വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടങ്ങി. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചുവെന്നും താൻ കടുവയെ നേരിട്ട് കണ്ടുവെന്നുമാണ് ലക്ഷ്മി പറഞ്ഞത്. പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ്  ഉദ്യോഗസ്ഥർ പുലിയാണെന്ന അനുമാനത്തിലാണ്.  

ഇന്നലെ പഞ്ചാരക്കൊല്ലിയിൽ ഭീഷണി പടർത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് തെരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. 

വന്യമൃഗ ശല്യം പെരുകിയ സാഹചര്യത്തിൽ വയനാട്ടിൽ ഇന്ന് മുതൽ 3 നാൾ ജനകീയ പരിശോധന നടക്കുന്നുണ്ട്. കടുവ പേടി നിലനിൽക്കുന്ന, പെരുന്തട്ട, പുൽപള്ളി മേഖല, ഇന്നലെ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ പഞ്ചാരക്കൊല്ലി ഉൾപ്പെടെയുള്ള മേഖലകളിലാണ് വനംവകുപ്പ് പരിശോധന. നോർത്ത്, സൗത്ത് വനം ഡിവിഷനുകളെ 6 മേഖലകളാക്കി തിരിച്ചാണ് പരിശോധിക്കുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാനും കൂടി വേണ്ടിയാണ് പ്രത്യേക ദൗത്യം.

വണ്ടിപ്പെരിയാരിൽ മേയാൻ വിട്ട ആടിനെ കാണാനില്ല, തെരഞ്ഞപ്പോൾ കിട്ടിയത് ജഡം; സമീപത്ത് പുലിയുടെ കാൽപ്പാടുകൾ

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ