
കൽപ്പറ്റ: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലൂടെ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പ്രതികരണം നടത്തി. എസ് എഫ് ഐ നടത്തുന്ന എല്ലാ പരിപാടികളും പാർട്ടിയുമായി കൂടിആലോചിച്ചല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവരുടെ പ്രതിഷേധത്തെക്കുറിച്ച് അവരോട് ചോദിക്കണം. യാത്രയിലായതിനാൽ ആ പ്രതിഷേധത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച ശേഷവും പരിശോധിച്ച ശേഷവും പറയാമെന്നും ഗഗാറിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനപ്രതിനിധികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും പക്ഷേ സമരം അക്രമാസക്തമാവരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. അക്രമ സംഭവത്തെക്കുറിച്ച് പരിശോധിച്ച് അഭിപ്രായം പറയാമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
'തെറ്റായ പ്രവണത, ശക്തമായ നടപടി സ്വീകരിക്കും': രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ മുഖ്യമന്ത്രി
അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
'തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്': രമേശ് ചെന്നിത്തല
അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നത്. ഇത് വളരെ ഗൗരവമേറിയതാണ്. സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ പി ജയരാജനാണ്. എന്നിട്ട് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തതെന്നും, ആക്രമിച്ച പ്രവർത്തകരെ ഗുണ്ടകളെന്ന് വിമർശിച്ച് ചെന്നിത്തല പറഞ്ഞു. ഇതിനെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പൊലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം വെളിവായി; കേരളത്തിൽ സമ്പൂർണ്ണ അരാജകത്വം എന്ന് യൂത്ത് കോൺഗ്രസ്
'ഇത് ഗുണ്ടായിസം, സിപിഎം സംഘടിത മാഫിയ'; വയനാട് എംപി രാഹുലിന്റെ ഓഫീസ് ആക്രമിച്ചതിനെതിരെ സതീശൻ