നേപ്പാളിൽ മരിച്ച രഞ്ജിത്തിനും കുടുംബത്തിനും വിടചൊല്ലാൻ ജന്മനാട്; മൃതദേഹങ്ങള്‍ തറവാട് വീട്ടിലെത്തിച്ചു

By Web TeamFirst Published Jan 24, 2020, 5:50 PM IST
Highlights

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിനും കുടുംബത്തിനും നാട് വിടചൊല്ലി. മരിച്ച അ‍ഞ്ച് പേരുടേയും മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

കോഴിക്കോട് / തിരുവനന്തപുരം: നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവർക്ക് ജന്മനാടിന്‍റെ കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിനും കുടുംബത്തിനും നാട് വിടചൊല്ലി. കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാറിന്‍റെയും ഇന്ദുലക്ഷ്മിയുടെയും മകന്‍ വൈഷ്ണവിന്‍റെയും സംസ്കാരം അല്‍പ്പസമയത്തിനകം നടക്കും. ഇന്ന് രാവിലെയോടെയാണ് രഞ്ജിത്തിന്‍റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. മൊകവൂരിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കുന്ദമംഗലത്തെ രഞ്ജിത്തിന്റെ തറവാട് വീട്ടിലേക്ക് വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്. 

പ്രവീണിന്‍റെയും ഭാര്യ ശരണ്യയുടെയും, മക്കളായ ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്‍റെയും മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ച് ആംബുലൻസുകളിലായി അവർ ഓരോരുത്തരുമെത്തുമ്പോൾ അടക്കിപ്പിടിച്ച വേദനകൾ അലമുറകളായി. ഒന്നരമണിക്കൂർ നീണ്ട പൊതുദർശനം. മന്ത്രി കെ രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മേയർ കെ ശ്രീകുമാർ അടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്കാരം. 

ഒമ്പത് വയസുകാരിയായ ശ്രീഭദ്രയ്ക്കും ഏഴുവയസുകാരിയായ ആർച്ചയ്ക്കും നാല് വയസ്സുകാരനായ അഭിനവിനും അന്ത്യകർമ്മങ്ങളില്ലാതെ ഒരേ കുഴിമാടത്തിൽ അന്ത്യവിശ്രമമൊരുക്കി. അവർക്ക് കാവൽ പോലെ കുഴിമാടത്തിന് ഇരുവശത്തുമായി അച്ഛൻ പ്രവീണിന്റേയും അമ്മ ശരണ്യയുടേയും ചിതയൊരുക്കി. ശരണ്യയുടെ സഹോദരിയുടെ മകൻ ആരവ് എന്ന മൂന്ന് വയസുകാരനാണ് സംസ്കാര ക്രിയകൾ ചെയ്തത്. നേപ്പാൾ യാത്രകഴിഞ്ഞ് തിരിച്ച് വീട്ടിലെത്തേണ്ടിയിരുന്ന ദിവസമാണ് അഞ്ച് പേരും ചേതനയറ്റ ശരീരങ്ങളായി തിരികെയെത്തിയത്. 

Also Read: ഇനിയില്ല, കണ്ണീരോർമ മാത്രം: പ്രവീണിനും കുടുംബത്തിനും വിങ്ങിപ്പൊട്ടി വിട നൽകി വീടും നാടും

click me!