
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നെടുങ്കണ്ടത്തെ ക്യാമ്പ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. കേസിലെ രണ്ടും മൂന്നും പ്രതികളായ പൊലീസ് ഡ്രൈവർ നിയാസിനെയും എഎസ്ഐ റെജിമോനെയുമാണ് പ്രത്യക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ നാല് ദിവസമായി ഇരുവരും ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. ഇരുവരുടെയും നേതൃത്വത്തിലാണ് നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചതെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലിനി വെളിപ്പെടുത്തിയിരുന്നു. ഒൻപത് പേർ ചേർന്നായിരുന്നു മർദ്ദനം. ഇതോടെ കസ്റ്റഡി കൊലപാതക കേസിലെ പ്രതിപ്പട്ടിക വിപൂലീകരിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
സമാനമായ രീതിയില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഒന്നാം പ്രതി മുന്‍ എസ്ഐ സാബുവിനെയും നാലാം പ്രതി സിപിഒ സജീവ് ആന്‍റണിയെയും കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.സാബുവിനെയും സജീവ് ആന്‍റണിയെയും കസ്റ്റഡിയില്‍ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കുകയാണെങ്കില്‍ എല്ലാവരെയും ഒന്നിച്ച് ചോദ്യം ചെയ്ത് മൊഴികളിലെ പൊരുത്തക്കേട് പുറത്തുകൊണ്ടുവരാനായിരിക്കും ക്രൈംബ്രാഞ്ച് ശ്രമം. കൂടുതല്‍ അറസ്റ്റ് നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമെന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. പ്രതി പട്ടികിയല്‍ കൂടുതല്‍ പൊലീസുകാരുണ്ടെന്നും സൂചനയുണ്ട്. ഒന്‍പതോളം പേര്‍ രാജ്‍കുമാറിനെ മര്‍ദ്ദിച്ചെന്നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി നല്‍കിയ മൊഴിയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam