
തിരുവനന്തപുരം: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബിജെപി നേതാക്കളുടെ മൊഴിയെടുത്തു. കോളേജിന് അംഗീകാരം നേടിക്കൊടുക്കാന്‍ ബിജെപി നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
കുമ്മനം രാജശേഖരന്‍റെയും ബിജെപി അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ പി ശ്രീശന്‍, നസീര്‍ എന്നിവരുടെയും മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കോഴ ഇടപാട് നടന്നിട്ടില്ലെന്ന് ബിജെപി നേതാക്കൾ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാര്‍ട്ടി അന്വേഷണ കമ്മീഷൻ ഒരു നേതാവിനെയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും നേതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് എസ് ആര്‍ മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്ന് ബിജെപി നേതാക്കള്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും സഹകരണസെല്‍ കണ്‍വീനറുമായിരുന്ന ആര്‍എസ് വിനോദിനെതിരെയായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ വിനോദിനെ പുറത്താക്കിയിരുന്നു. കണ്‍സള്‍ട്ടിങ് ഫീസായാണ് തുക വാങ്ങിയതെന്നും ഇത് ദില്ലിയിലെ സതീഷ് നായര്‍ക്ക് കൈമാറിയെന്നും വിനോദ് പിന്നീട് സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ എം ടി രമേശ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നത് പാര്‍ട്ടി സംസ്ഥാനഘടകത്തെ പിടിച്ചുലയ്ക്കുന്ന സ്ഥിതി വരെയുണ്ടായി. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നേതാക്കള്‍ കോഴ വാങ്ങിയെന്നതിന് തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് സമാന്തരമായാണ് ബിജെപി കമ്മീഷനും ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam